ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയുടെ ജീവപര്യന്തം കഠിനതടവ് മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതീജീവിതയുടെ മാതാവ്. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതീജീവിതയുടെ മാതാവ് വ്യക്തമാക്കി. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടും തണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്. അതിജീവിതയേയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പിന്നീട് ഇവരെ ഡൽഹിയിലെ വീട്ടിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.
അതേസമയം കുൽദീപ് സിംഗ് സെൻഗറിന്റെ ജീവപര്യന്തം കഠിനതടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിലും അതിജീവിതയ്ക്കും മാതാവിനും നേരെയുണ്ടായ അതിക്രമത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തി.